ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായും പ്രത്യേകം ഫോൺ സംഭാഷണം നടത്തി.
അമേരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന മധ്യസ്ഥ ശ്രമങ്ങളും ലബനാനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ പ്രധാന വിഷയങ്ങളായി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സാധ്യതകളും ഇരുവരും വിലയിരുത്തി.
സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സമാധാനം കൈവരിക്കുന്നതിനുമായി നടക്കുന്ന എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കുകയും വിവിധ കക്ഷികൾക്കിടയിൽ ധാരണ രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അതീവ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി പുരോഗമിക്കുന്ന മധ്യസ്ഥ നീക്കങ്ങളോട് എല്ലാ വിഭാഗങ്ങളും അനുകൂല സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള സംഭാഷണത്തിൽ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
പ്രദേശത്തെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഖത്തറും സൗദി അറേബ്യയും ഏകോപിതമായി നടത്തുന്ന നയതന്ത്ര ഇടപെടലുകളെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും നിലവിലെ പ്രതിസന്ധികൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി ഖത്തർ സജീവ ഇടപെടൽ തുടരുകയാണെന്നാണ് പുതിയ ചർച്ചകൾ നൽകുന്ന സൂചന.
















Leave a Reply