തിരിച്ചടിക്കാൻ സന്നദ്ധം; ഇറാനിൽ ഇതിലും വലിയ ആക്രമണമാണ് ലക്ഷ്യമിട്ടത് – ഇസ്രായേൽ സൈനിക മേധാവി

തെൽ അവീവ്: ഇസ്രായേലിന് മേൽ പുതിയ സമവാക്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും, ഇറാൻ ഭരണകൂടത്തിന് നേരെ ഇതിലും ശക്തവും വിനാശകരവുമായ ആക്രമണമാണ് രാജ്യം ആസൂത്രണം ചെയ്തിരുന്നതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ. സൈനിക പരിശീലനത്തിനിടെയാണ് സമീറിന്റെ പ്രസ്താവന.

ഇറാനിൽ വീണ്ടും ശക്തമായ യുദ്ധത്തിലേക്ക് കടക്കാൻ ഇസ്രായേൽ സൈന്യം സദാ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന മിസൈൽ-വ്യോമാക്രമണങ്ങളെക്കുറിച്ച് പരാമർശിക്കവെ, ഇസ്രായേലിന്റെ പ്രതിരോധ-ആക്രമണ സംവിധാനങ്ങൾ പൂർണ സജ്ജമായിരുന്നുവെന്നും ഇറാനിൽനിന്ന് ഉയർന്ന ഭീഷണികളെ വിജയകരമായി പ്രതിരോധിച്ചുകൊണ്ട് അതിവേഗത്തിലും ശക്തമായും തിരിച്ചടിച്ചതായും സമീർ അവകാശപ്പെട്ടു.

ഇറാനിൽ ഇപ്പോൾ നടത്തിയ ആക്രമണം ഇതിലും വലിയൊരു പ്രഹരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്. ഇറാനെതിരെ വീണ്ടുമൊരു കടുത്ത ആക്രമണം നടത്താൻ ഇസ്രായേൽ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയിരുന്നതായും, എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഇസ്രായേൽ ഇതിൽ നിന്നും പിൻവാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

ലബനാനിലെ ഹിസ്ബുല്ലക്കെതിരെയുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും വടക്കൻ അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സൈനിക മേധാവി കൂട്ടിച്ചേർത്തു.

അതേസണമയം, ഇസ്രായേലിനോടും ഇറാനോടും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണ​മെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലലൂടെയായിരുന്നു ട്രംപിന്റെ ആഹ്വാനം.

ഇസ്രായേൽ-ഇറാൻ വെടിനിർത്തലിന് ശ്രമം തുടരുകയാണ്. അന്തിമ സമാധാന കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അന്തിമ കരാർ ഉണ്ടാകുന്നതുവരെ ഉപരോധം പൂർണാർഥത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു.

സംഘർഷം ആളിക്കത്തുന്നത് മേഖലയിലെ സമാധാന ചർച്ചകളെ അട്ടിമറിക്കുമെന്നും ഇത് ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതേതുടര്‍ന്ന് ഇരു രാജ്യത്തും ആക്രമണ പ്രത്യാക്രമണങ്ങൾ നടന്നിരുന്നു.

അതേസമയം, യുദ്ധസാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഹൂതികൾ വിലക്കേർപ്പെടുത്തിയതോടെ ആഗോള ചരക്കുനീക്കവും പ്രതിസന്ധിയിലായി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന ഇറക്കുമതിയെയും വ്യോമഗതാഗതത്തെയും ഈ തടസ്സങ്ങൾ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *