‘പ്രിയദർശിനി’ ഉദ്ഘാടനം; ബസ് യാത്രക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ ബസിന്റെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രിയുടെ തലയിലേക്കാണ് ചൂട് പായസം വീണത്. സൗജന്യ യാത്ര ആരംഭിച്ച സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിൽ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. മന്ത്രിക്ക് പൊള്ളലേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിനുശേഷം, ബസിലെ യാത്ര അവസാനിപ്പിച്ച് ഔദ്യോഗിക വാഹനത്തിൽ മന്ത്രി മടങ്ങി.

കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.

3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *