തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പിന് കമന്റ് ചെയ്തതിന് പിന്നാലെ മറുപടിയുമായി മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്ന് കമന്റിട്ട കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ കുറിപ്പിന് വിശദീകരണവുമായി രംഗത്തെത്തി.
കേരളത്തിലെ മൂന്നു വൈസ് ചാൻസിലർ മാത്രമേ ഇപ്പോൾ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രഭാഷണം കേൾക്കാൻ പോയിട്ടുള്ളൂ. അങ്ങയുടെ കാലാവധി തീരുന്നതിന് മുൻപ് കേരളത്തിലെ ബാക്കിവരുന്ന എല്ലാ വി.സിമാരും ഇതുപോലെ മോഹൻജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ എത്തും എന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ മറുപടി നൽകി. അങ്ങയെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആർ.എസ്.എസുകാരൻ തന്നെ. അങ്ങയുടെ രാജി സ്വീകരിക്കുന്നതും ഒരു ആർ.എസ്.എസ്സുകാരൻ തന്നെ ആയിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവൂത്ത്, മലയാളം സർവകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവർ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ പങ്കെടുത്തതിനെതിരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർ.എസ്.എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണം. കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിൻറെ പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുത്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻജി ഇപ്പോൾ കേരളത്തിലെ മൂന്നു വൈസ് ചാൻസിലർ മാത്രമേ മോഹൻജി ഭാഗവത്ത് അവർകളുടെ പ്രഭാഷണം കേൾക്കാൻ പോയിട്ടുള്ളൂ. അങ്ങയുടെ കാലാവധി തീരുന്നതിന് മുൻപ് കേരളത്തിലെ ബാക്കിവരുന്ന എല്ലാ വി. സി മാരും ഇതുപോലെ മോഹൻജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ എത്തും. അങ്ങയെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആർ. എസ്. എസുകാരൻ തന്നെ. അങ്ങയുടെ രാജി സ്വീകരിക്കുന്നതും ഒരു ആർ. എസ്. എസ്സുകാരൻ തന്നെ ആയിരിക്കും.
അങ്ങയുടെ കൂട്ടുകാരായ ലീഗും ജമാ അത്തെ ഇസ്ലാമിയും പി. ഫ്. ഐ ക്കാരുമടക്കം എല്ലാവരും അങ്ങയെപ്പോലെ കഴുത കാമം കരഞ്ഞു തീർക്കും. ആർ. എസ്. എസ്സ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കേരളത്തിൽ തന്നെ നാലു എം. പി മാർ, മൂന്ന് എം. എൽ. എ മാർ, ഒരു മേയറും ഡപ്യൂട്ടി മേയറും രണ്ടു മുനിസിപ്പൽ ചെയർമാൻമാർ, നിരവധി പഞ്ചായത്ത് പ്രസിഡണ്ടുമാർ, രണ്ടായിരത്തോളം പഞ്ചായത്ത് അംഗങ്ങൾ ആർ. എസ് എസ്സിനുണ്ട്. വെറുതെ മുട്ടാൻ നിൽക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കൾക്കും വരാൻ പോകുന്നത്.














Leave a Reply