പുലർച്ചെ മൂന്നിന് അഭിഷേകിന്റെ വസതിയിൽ പരിശോധന; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന നടന്നത്. നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാണ് പാർട്ടിയുടെ ആരോപണം.

വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സിഐഡി സംഘം വസതിയിലെത്തിയത്. ഇതിനുമുമ്പ് വെള്ളിയാഴ്ചയും ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ വീട്ടിലെത്തിയിരുന്നു. കൂടാതെ, വ്യാഴാഴ്ച കൊൽക്കത്തയിലെ സിഐഡി ആസ്ഥാനത്ത് അഞ്ച് മണിക്കൂറിലധികം സമയം അഭിഷേകിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഉദ്യോഗസ്ഥർ വസതിയിലെത്തിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാഗരിക ഘോഷ് അറിയിച്ചു. തുടർന്ന് അഞ്ചുമണിയോടെ ദുരന്തനിവാരണ സംഘത്തെ വിളിച്ചുവരുത്തി വീട്ടിലെ പൂട്ട് തുറപ്പിച്ചുവെന്നും അവർ ആരോപിച്ചു. രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന വീടിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിപ്പിച്ചു.

ഏകദേശം 90 മിനിറ്റ് നീണ്ട പരിശോധനയ്ക്ക് ശേഷം യാതൊരു തെളിവും കണ്ടെത്താനായില്ലെന്നാണ് സാഗരിക ഘോഷിന്റെ അവകാശവാദം. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താനും മാനസികമായി സമ്മർദ്ദത്തിലാക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നും അവർ ആരോപിച്ചു.

ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങാത്ത നേതാക്കളെ ലക്ഷ്യമിടുന്ന നടപടികളുടെ ഭാഗമായാണ് പരിശോധന നടന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അഭിഷേക് ബാനർജിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്നും പാർട്ടി നേതാക്കൾ വിമർശിച്ചു.

സംഭവത്തിൽ പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദും ഇത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു. പരിശോധനയെ ചൊല്ലി പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *