കോട്ടയം: കേരള കോൺഗ്രസ് എമ്മിന് താൽപര്യമുണ്ടെങ്കിൽ ബിജെപിക്കൊപ്പം പ്രവർത്തിക്കാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിയുമായി കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസ് എം നേതൃത്വമാണെന്നും, അവർ മുന്നോട്ടുവന്നാൽ ബിജെപി നേതൃത്വം ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈവശം വ്യക്തമായ ഡിജിറ്റൽ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ടായി പണം സ്വീകരിച്ച ചില നേതാക്കൾ അത് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി അന്വേഷണം ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും എത്തുമെന്നാണ് തന്റെ വിലയിരുത്തലെന്ന് ഷോൺ ജോർജ് പറഞ്ഞു. വീണ വിജയന് ഈ ഇടപാടുകളെക്കുറിച്ച് നേരിട്ടുള്ള അറിവില്ലായിരിക്കാമെന്നും, സി.എം.ആർ.എല്ലിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം നൽകിയതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധി സർവകലാശാല ഏറെക്കാലം സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായി പ്രവർത്തിച്ചിരുന്നുവെന്നും, ഇപ്പോൾ മികച്ചൊരു വൈസ് ചാൻസലർ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലറെ ബിജെപി അഭിനന്ദിച്ചത് തെറ്റാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത്തരം അഭിനന്ദനം ഇനിയും ആവർത്തിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. സർവകലാശാലയിൽ നടക്കുന്ന സമരങ്ങളെ പരാമർശിച്ച അദ്ദേഹം, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമില്ലാത്ത കാര്യത്തിൽ എസ്.എഫ്.ഐക്കാണ് എതിർപ്പെന്നും വിമർശിച്ചു.














Leave a Reply