തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ ചികിത്സക്ക് ഇപ്പോൾ കൃത്യമായ പ്രോട്ടോക്കോളുണ്ട്. പുതുതായി ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.
പകർച്ച ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം. നിപയും കോവിഡുമെല്ലാം സർക്കാർ നോക്കിയല്ല വരുന്നത്. കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഇടപെടാൻ ശ്രദ്ധികണം. ഭരണം നോക്കിയല്ല പകർച്ചവ്യാധി വരുക. പക്ഷേ ഭരണത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. മുൻ കരുതൽ ഉണ്ടായാലേ കാര്യമുള്ളൂ. കെ. മുരളീധരൻ നടത്തിയ അന്നത്തെ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങൾ.
കേന്ദ്ര പ്രോട്ടോകോൾ പ്രകാരമാണ് പുണെയിലേക്ക് സാമ്പ്ൾ അയക്കുന്നത്. അത് സർക്കാർ സംവിധാനമാണ്. സർക്കാറിന്റെ വീഴ്ച എന്നെല്ലാം അന്ന് വിമർശിച്ചിരുന്നു. നിഷ്ക്രിയമായി നിന്നെങ്കിൽ മാത്രമാണ് വീഴ്ചയാകുക. ലോകം മുഴുവൻ അന്ന് നിപ പ്രതിരോധ പ്രവർത്തനങ്ങളെ അംഗീകരിച്ചിരുന്നു. എന്നാൽ, ഇവിടെ എന്നെ നിപ റാണി എന്നെല്ലാം കളിയാക്കി വിളിക്കുകയായിരുന്നു. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്രവ പരിശോധനയിൽ ഫറോക്ക് സ്വദേശിയായ 43കാരനാണ് നിപ രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് പി.സി.ആർ പരിശോധനക്കായി രോഗിയുടെ സ്രവം അയച്ചത്. കൂടുതൽ വ്യക്തതക്കായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധ. രോഗബാധിതന്‍റെ കുടുംബത്തോട് ക്വാറന്‍റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി തിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യ വിഭാഗത്തിന്‍റെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.














Leave a Reply