‘അഭിഷേകിനെ നിലനിർത്തൂ അല്ലെങ്കിൽ ഞങ്ങളെ’; മമത ബാനർജിക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ എംപി കല്യാൺ ബാനർജി. ‘അഭിഷേക് ബാനർജിയെയോ ഞങ്ങളെയോ തിരഞ്ഞെടുക്കണം’ എന്ന നിലപാട് പാർട്ടി അധ്യക്ഷ മമത ബാനർജിയെ അറിയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട വ്യാജ ഒപ്പ് കേസിൽ അഭിഭാഷകനായി ഹാജരാകാനിരുന്ന തനിക്ക് അവസാന നിമിഷം കേസ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തപ്പെട്ടുവെന്നാണ് കല്യാൺ ബാനർജിയുടെ ആരോപണം. ഇത് വ്യക്തിപരമായി അപമാനകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

“ഞാൻ മമതാ ദീദിക്കൊപ്പമാണ്. എന്നാൽ ഇനി തീരുമാനം അവർ എടുക്കണം. അർധരാത്രിയിലാണ് എന്നെ മാറ്റിയ വിവരം അറിയിച്ചത്. മുതിർന്നവരെ ബഹുമാനിക്കാൻ അഭിഷേകിന് അറിയില്ല. അദ്ദേഹത്തിന്റെ അഹങ്കാരപരമായ സമീപനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്,” കല്യാൺ ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് വിവാദം ഉയർന്നത്. അഭിഷേക് ബാനർജിക്കെതിരായ കേസിൽ അറസ്റ്റ് തടഞ്ഞ് കൽക്കട്ട ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഈ കേസിൽ വാദിക്കാനിരുന്ന കല്യാൺ ബാനർജിക്ക് പകരം മറ്റൊരു അഭിഭാഷകനെ നിയമിച്ചതാണ് പുതിയ തർക്കത്തിന് വഴിവെച്ചത്.

മമത ബാനർജി ദില്ലിയിലായിരുന്ന സമയത്ത് അവരുടെ വസതിയിൽ സിഐഡി പരിശോധന നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്നും കല്യാൺ ബാനർജി അവകാശപ്പെട്ടു. പരിശോധനയ്‌ക്കെതിരെ കോടതിയെ സമീപിച്ചതും താനായിരുന്നുവെന്നും, എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരാൾക്ക് ചുമതല നൽകിയതായി അറിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

“45 വർഷമായി ഞാൻ ഈ മേഖലയിലുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല. മമതാ ദീദിയോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്. അഭിഷേകിനെ നിലനിർത്തി ഞങ്ങളെ പുറത്താക്കുക, അല്ലെങ്കിൽ ഞങ്ങളെ നിലനിർത്തി അഭിഷേകിനെ മാറ്റുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിയെ കുറിച്ച് പാർട്ടിക്കുള്ളിൽ അസംതൃപ്തി നിലനിൽക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ വിമത നീക്കങ്ങളും തൃണമൂലിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് രാജ്യസഭാ എംപിമാർ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. കൂടാതെ, ലോക്സഭയിലെ ചില തൃണമൂൽ അംഗങ്ങൾ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുതിർന്ന നേതാക്കളായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരൈക് എന്നിവരുടെ രാജിയും പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ ചർച്ചയാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *