ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാന ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ വാർഷിക എണ്ണം വീണ്ടും കുറച്ചു. ഒരു വർഷം സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ഇനി നാലായി പരിമിതപ്പെടുത്തുന്നതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
പാവപ്പെട്ട കുടുംബങ്ങളുടെ ശരാശരി വാർഷിക എൽപിജി ഉപയോഗം വിലയിരുത്തിയാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. 2016 മെയ് മാസത്തിൽ പദ്ധതി ആരംഭിച്ചപ്പോൾ പ്രതിവർഷം 12 സിലിണ്ടറുകൾക്ക് സബ്‌സിഡി അനുവദിച്ചിരുന്നു. പിന്നീട് ഇത് ഒൻപതായി കുറച്ചതിനു പിന്നാലെയാണ് ഇപ്പോൾ നാല് സിലിണ്ടറുകളാക്കി ചുരുക്കിയത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിന്റെയും ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡൽഹിയിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 89 രൂപ വർധിച്ചു. ജൂൺ മാസത്തിലെ ഏറ്റവും പുതിയ വർധനയായ 29 രൂപ കൂടി ഉൾപ്പെടെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില ഇപ്പോൾ 942 രൂപയായി.
നിലവിൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന 300 രൂപ സബ്‌സിഡി കിഴിച്ചാൽ ഒരു സിലിണ്ടറിന് 642 രൂപയാണ് നൽകേണ്ടത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോളതലത്തിൽ എണ്ണവിലയിൽ ഉണ്ടായ വർധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഒരു ഗാർഹിക സിലിണ്ടർ വിതരണം ചെയ്യാൻ സർക്കാർ വഹിക്കുന്ന ചെലവ് 1,600 രൂപയ്ക്ക് മുകളിലാണെന്നും, ഓരോ സിലിണ്ടറിനും വൻതോതിലുള്ള സാമ്പത്തിക പിന്തുണ സർക്കാർ തുടരുകയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ എൽപിജി വില ഇപ്പോഴും കുറഞ്ഞ നിരക്കിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വില വർധന സാധാരണ കുടുംബങ്ങൾക്ക് വലിയ അധികബാധ്യത സൃഷ്ടിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഒരു സിലിണ്ടറിന് 29 രൂപ വർധിച്ചതിലൂടെ ഒരു കുടുംബത്തിന് പ്രതിദിനം ഏകദേശം ഒരു രൂപയുടെ അധിക ചെലവേ വരികയുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
എന്നാൽ എൽപിജി വില വർധിപ്പിച്ചിട്ടും എണ്ണവിതരണ കമ്പനികൾക്ക് ഓരോ സിലിണ്ടറിലും ഇപ്പോഴും വലിയ നഷ്ടമുണ്ടെന്നാണ് കണക്കുകൾ. പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയുടെ വിലയിലും സമീപ മാസങ്ങളിൽ വർധനവുണ്ടായിരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക സമ്മർദവും സബ്‌സിഡി ചെലവിലെ വർധനവും പരിഗണിച്ചാണ് പുതിയ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.















Leave a Reply