ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് ഭിന്നിച്ചുപോയ പ്രാദേശിക കക്ഷികൾ മാതൃസംഘടനയിലേക്ക് തന്നെ മടങ്ങിവരണമെന്നും രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഗെഹ്‌ലോട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുൽ ഗാന്ധിയാണെന്ന ശക്തമായ സന്ദേശം രാജ്യത്തുടനീളം ഉണ്ടാകണം. ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുൽ ഗാന്ധിയുമാണെന്ന ചിത്രം ജനങ്ങൾക്ക് മുന്നിൽ വ്യക്തമാകണം. എല്ലാ കക്ഷികളും ഒരുമിച്ച് അദ്ദേഹത്തെ നേതാവായി അംഗീകരിച്ചാൽ രാജ്യത്തെ വോട്ടിങ് രീതി തന്നെ മാറിമറിയും,” ഗെഹ്‌ലോട്ട് പോസ്റ്റിലൂടെ വ്യക്തമാക്കി.
ചെറുകക്ഷികളെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരത് പവാർ മുൻകൈ എടുക്കണമെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തിയിരുന്നു. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സഞ്ജയ് റാവുത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
സ്വന്തം നിലയിൽ രൂപവത്കരിക്കപ്പെട്ടതും കോൺഗ്രസ് പാരമ്പര്യമില്ലാത്തതുമായ പാർട്ടികൾക്ക് ഈ ആഹ്വാനം ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന, സി.പി.ഐ (എം), സി.പി.ഐ തുടങ്ങിയ പാർട്ടികൾക്ക് എക്കാലത്തും സ്വന്തമായ രാഷ്ട്രീയ സ്വത്വമുണ്ടായിരുന്നു. സമാജ്‌വാദി പാർട്ടിയും (എസ്.പി) സ്വതന്ത്രമായി രൂപീകരിക്കപ്പെട്ടതാണെന്നും അവരോട് കോൺഗ്രസിന് പരാതികളൊന്നുമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓരോ പാർട്ടികളുടെയും പ്രത്യയശാസ്ത്രം മനസ്സിലാക്കണമെന്നും പക്ഷേ, ഏത് തിരഞ്ഞെടുക്കുന്ന പാർട്ടിയും പ്രത്യയശാസ്ത്രവും രാജ്യതാത്പര്യത്തിന് ഉതകുന്നതാകണം. അതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ, യുവാക്കൾ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാതെ സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമത ബാനർജി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായും, അഭിഷേക് ബാനർജി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെ ഇരുപാർട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിക്ക് പിന്നാലെ ടി.എം.സിയിൽ നിന്ന് വൻതോതിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.















Leave a Reply