സൗജന്യ ബസ് യാത്രയ്ക്ക് സ്മാർട്ട് കാർഡുകൾ; പുതിയ പ്രഖ്യാപനവുമായി കർണാടക

ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ‘ശക്തി സ്കീം’ പ്രകാരം സർക്കാർ ബസുകളിൽ സൗജന്യ യാത്ര നടത്തുന്ന വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറെടുക്കുന്നു. പുതിയ ഗതാഗത മന്ത്രി ബൈരതി സുരേഷാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. സൗജന്യ ബസ് യാത്രാ ആനുകൂല്യം ലഭിക്കുന്നതിനുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖയായിരിക്കും ഈ സ്മാർട്ട് കാർഡുകൾ. വനിതകൾക്ക് പുറമെ പുരുഷന്മാർക്കും പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ കാർഡ് ലഭിക്കുമെങ്കിലും അത് റീചാർജ് ചെയ്യേണ്ടതില്ല. എന്നാൽ പുരുഷന്മാർ നമ്മ മെട്രോ സ്മാർട്ട് കാർഡുകൾ പോലെ റീചാർജ് ചെയ്ത് ഉപയോഗിക്കേണ്ടിവരും.

സംസ്ഥാനത്തുടനീളം ഏകദേശം മൂന്ന് കോടി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്രയും വലിയ പദ്ധതിയായതിനാൽ കാർഡ് നിർമ്മാണത്തിനായി ഉടൻ ആഗോള ടെൻഡർ ക്ഷണിക്കും. ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി വിതരണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പ്രധാന ഗ്യാരന്റി പദ്ധതികളിലൊന്നായ ശക്തി പദ്ധതി ജൂൺ 11ന് മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടായതായി മന്ത്രി പറഞ്ഞു. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ഫണ്ടിൽ നിന്ന് 1,000 പുതിയ ബസുകളും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 4,000 ഇലക്ട്രിക് ബസുകളും വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശക്തി പദ്ധതിക്കായി സർക്കാർ 19,771 കോടി രൂപ ചെലവഴിച്ചു. ഈ കാലയളവിൽ സ്ത്രീകൾക്കായി 753.7 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ വനിതകൾ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. അതേസമയം, കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഡി.കെ. ശിവകുമാർ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് പ്രഖ്യാപിച്ചിരുന്നു. മുമ്പ് പെൺകുട്ടികൾക്ക് മാത്രമായി നൽകിയിരുന്ന യാത്രാ ആനുകൂല്യം ആൺകുട്ടികളുടെയും ആവശ്യത്തെ തുടർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ ആനുകൂല്യം ലഭിക്കാൻ വിദ്യാർത്ഥികൾ ഔദ്യോഗികമായി ബസ് പാസിനായി അപേക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *