സ്വിറ്റ്‌സര്‍ലന്‍ഡ്-ഖത്തര്‍ മത്സരത്തിലെ വാര്‍ വിവാദം; ഔദ്യോഗിക വിശദീകരണവുമായി ഫിഫ

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിലെ സ്വിറ്റ്സര്‍ലന്‍ഡും ഖത്തറും തമ്മിലുള്ള മത്സരത്തിനിടയില്‍ ഉയര്‍ന്നുവന്ന കടുത്ത വാര്‍ വിവാദത്തില്‍ ഔദ്യോഗിക വിശദീകരണവുമായി ഫിഫ. മത്സരഗതിയെത്തന്നെ സ്വാധീനിച്ചേക്കാമായിരുന്ന ഒരു നിര്‍ണായക തീരുമാനത്തിന്മേല്‍ ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഫിഫയുടെ ഈ വ്യക്തത വരുത്തല്‍.

മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന ഒരു പെനാല്‍റ്റി അല്ലെങ്കില്‍ ഗോള്‍ സാധ്യതയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ഉടലെടുത്തത്. ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ട റെമോ ഫ്രൂളര്‍ ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകള്‍ വ്യക്തമാക്കുന്നത്. നിയമപ്രകാരം ഓഫ്സൈഡ് ആണ് ആദ്യമെങ്കില്‍ പിന്നീട് പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഈ തീരുമാനത്തില്‍ വാര്‍ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്യാതിരുന്നതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയാര്‍ന്ന ‘സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ്’ സാങ്കേതികവിദ്യ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദ തീരുമാനത്തില്‍ അതിന്റെ ഡിജിറ്റല്‍ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല. പകരം റഫറിയുടെ തീരുമാനത്തെ ഫിഫ പൂര്‍ണമായും പിന്തുണയ്ക്കുകയാണ് ചെയ്തതത്. നിലവിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ നിയമങ്ങള്‍ക്കും വാര്‍ പ്രോട്ടോക്കോളിനും വിധേയമായി മാത്രമാണ് ആ തീരുമാനത്തില്‍ എത്തിയതെന്ന് ഫിഫ വ്യക്തമാക്കി.

ഗ്രൗണ്ടിലെ റഫറിയും വാര്‍ റൂമും തമ്മിലുള്ള ആശയവിനിമയം കൃത്യമായിരുന്നെന്നും, ലഭ്യമായ എല്ലാ ക്യാമറ ആംഗിളുകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയുടെ ഉപയോഗവും അതിന്റെ കൃത്യതയും വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വരുത്തിയ പിഴവുകള്‍ക്ക് അവര്‍ക്ക് തിരിച്ചടിയായപ്പോള്‍, ശക്തരായ എതിരാളികളില്‍ നിന്ന് ചരിത്രപരമായ ഒരു പോയിന്റ് നേടിയെടുക്കാന്‍ ഖത്തറിന് ഈ മത്സരം തുണയായി.

Leave a Reply

Your email address will not be published. Required fields are marked *